Wednesday, February 5, 2014

കാന്‍സറിനെ വീണ്ടും തോല്‍പ്പിച്ച് മമ്ത


 അതിജീവനത്തിന്റെ ഇതിഹാസമാണ് നടി മമ്ത മോഹന്‍ദാസിന്റെ ജീവിതം. വെള്ളിത്തിരയുടെ തിളക്കത്തില്‍ നില്‍ക്കുന്നതിനിടെ പൊടുന്നനെ എത്തിയ കാന്‍സര്‍ രോഗമാണ് ജീവിതത്തില്‍നിന്ന് മമ്തയെ പിടിച്ചു വലിക്കുന്നത്. എന്നാല്‍, കൃത്യസമയത്തു തിരിച്ചറിഞ്ഞും ശരിയായ ചികില്‍സ നല്‍കിയും രോഗത്തെ മറി കടന്ന് സിനിമയുടെ ലോകത്ത് വീണ്ടും സജീവമാകുകയാണ് ഈ താരം. 

സജീവമായി നില്‍ക്കുന്നതിനിടെ ഈയിടെ രണ്ടാമതും മമ്തയ്ക്ക് കാന്‍സര്‍ ബാധ കണ്ടെത്തി. എന്നാല്‍, തളരാതെ വീണ്ടും ചികില്‍സ ആരംഭിച്ച താരം രോഗത്തെ തോല്‍പ്പിച്ച ശേഷം ഇതാ വീണ്ടും തിരിച്ചു വരികയാണ്. 'നൂറ വിത് ലവ്' എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് വീണ്ടും സജീവമാകുകയാണ് മമ്ത ഇപ്പോള്‍.

ഇതോടൊപ്പം കാണുന്ന ചിത്രം മമ്തയുടേതാണ്. ഇന്നലെ, ലോക കാന്‍സര്‍ ദിനത്തില്‍ ട്വിറ്ററിലൂടെയാണ് മമ്ത ഈ ചിത്രം പുറത്തു വിട്ടത്. അവസാന കീമോ തെറാപ്പിയും കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന നേരത്തിന്റെ ചിത്രമാണിത്. ആത്മവിശ്വാസവും ധീരതയും കൊണ്ട് രോഗത്തെ കീഴടക്കിയ നടിയുടെ ഇച്ഛാശക്തി ആ കണ്ണുകളില്‍ തെളിഞ്ഞു കാണാം.

Tuesday, February 4, 2014

വാട്ട്‌സ് ആപ്പിന്‌ വെല്ലുവിളി ; നൂതന സവിശേഷതകളുമായി ടെലഗ്രാം ആപ്ലിക്കേഷന്‍

ആന്‍ഡ്രോയ്‌ഡ് മെസേജിംഗ്‌ സേവനമായ വാട്ട്‌സ് ആപ്പിന്‌ കനത്ത വെല്ലുവിളി ഉയര്‍ത്തി പുതിയ ആപ്ലിക്കേഷനായ ടെലഗ്രാം വ്യാപകമാകുന്നു. ശക്‌തമായ സുരക്ഷയും മറ്റ്‌ ആപ്ലിക്കേഷനുകളെ അപേക്ഷിച്ച്‌ കൂടുതല്‍ വേഗതയുമാണ്‌ ടെലഗ്രാമിനെ വ്യത്യസ്‌തമാക്കുന്നത്‌. കൂടാതെ നിരവധി നൂതന സവിശേഷതകളൂം ടെലഗ്രാമിനുണ്ട്‌. ഒരു ജിബി വരെയുള്ള ഫയലുകള്‍ ടെലഗ്രാം വഴി അയയ്‌ക്കാനാകും. രഹസ്യ ചാറ്റിനുള്ള സംവിധാനം, എംഎസ്‌ വേഡ്‌, പവര്‍പോയിന്റെ്‌ തുടങ്ങയ എല്ലാത്തരം ഫയുകള്‍ക്കുമുള്ള പിന്തുണ, നൂറുപേര്‍ വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍, ഗ്രൂപ്പുകളില്‍ കയറുന്നവരെ തിരിച്ചറിയാനുള്ള സംവിധാനം തുടങ്ങിയ പ്രത്യേകതകളാണ്‌ ടെലഗ്രാമിനെ ജനപ്രിയമാക്കുന്നത്‌. ഫേസ്‌ബുക്കിനു വരെ വെല്ലുവിളി ഉയര്‍ത്തിയ വാട്ട്‌സ് ആപ്പിന്‌ തിരിച്ചടിയായിരിക്കുകയാണ്‌ പുതിയ ആപ്ലിക്കേഷന്റെ വരവ്‌. ഉപയോഗം തുടങ്ങി ഒരു വര്‍ഷം തികയുമ്പോള്‍ ഫീസ്‌ നല്‍കണമെന്ന വാട്ട്‌സ് ആപ്പിന്റെ നിബന്ധനയും ടെലഗ്രാമിനില്ല. നിക്കോലായ്‌-പാവ്‌ലോവ്‌ ഡൂറായ്‌ സഹോദരന്‍മാര്‍ രണ്ട്‌ വര്‍ഷം കൊണ്ടാണ്‌ ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്‌. യൂറോപ്പിലെ രണ്ടാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ വികോണ്ടാക്‌റ്റെയുടെ സ്‌ഥാപകരാണ്‌ ഇവര്‍.

ഫേസ്‌ബുക്കിന്‌ ഇന്ന്‌ പത്താം ജന്മദിനം


ഫേസ്‌ബുക്കിന്‌ ഇന്ന്‌ പത്താം ജന്മദിനം ; ആസ്‌തി 13,500 കോടി ഡോളര്‍ 

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഫേസ്‌ബുക്കിന്‌ ഇന്ന്‌ പത്തു വയസ്സു തികയുന്നു. പത്തു വര്‍ഷം മുമ്പ്‌ 2004, ഫെബ്രുവരി നാലിനാണ്‌ ഫേസ്‌ബുക്ക്‌ വെബ്‌ലോകത്ത്‌ പിച്ചവെച്ചു തുടങ്ങിയത്‌. മറ്റൊരു വെബ്‌സൈറ്റിനും അവകാശപ്പെടാനാകാത്ത വളര്‍ച്ചയാണ്‌ പിന്നീട്‌ ഫേസ്‌ബുക്കിനുണ്ടായത്‌. ഇന്ന്‌ 123 കോടിയിലേറെ ഉപയോക്‌താക്കള്‍ 600 കോടിയോളം ലൈക്കുകളും 35 കോടി ഫോട്ടോ അപ്‌ലോഡുകളുമാണ്‌ പ്രതിദിനം ഫേസ്‌ബുക്കില്‍ ചെയ്യുന്നത്‌. മാര്‍ക്ക്‌ സക്കര്‍ബര്‍ഗ്‌ എന്ന ഇരുപതുകാരനായ അമേരിക്കന്‍ വിദ്യാര്‍ത്ഥി ഹാവാര്‍ഡ്‌ സര്‍വ്വകലാശാലയിലെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ആരംഭിച്ച ഫേസ്‌ബുക്കിന്റെ നിലവിലെ ആസ്‌തി 13,500 കോടി (135 ബില്ല്യണ്‍) ഡോളറാണ്‌. സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും 63 ശതമാനം വളര്‍ച്ചയാണ്‌ ഫേസ്‌ബുക്കിനുള്ളത്‌. ഏറ്റവും വേഗത്തില്‍ 150 കോടി ആസ്‌തി നേടുന്ന കമ്പനിയാകാനുള്ള കുതിപ്പിലാണ്‌ ഫേസ്‌ബുക്ക്‌ ഇപ്പോള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഫേസ്‌ബുക്കിന്റെ ഭാവി അത്ര ശോഭനമല്ലെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. 2017 ആകുമ്പോഴേക്കും ഫേസ്‌ബുക്കിന്റെ നിലവിലെ ഉപയോക്‌താക്കളില്‍ 80 ശതമാനവും കൊഴിഞ്ഞുപോയിട്ടുണ്ടാകുമെന്നാണ്‌ പ്രിന്‍സ്‌റ്റണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി കൗമാരക്കാരുടെ എണ്ണത്തിലും വന്‍ കുറവാണുണ്ടായിരിക്കുന്നതെന്ന്‌ ഫേസ്‌ബുക്കും സമ്മതിക്കുന്നു. സ്‌മാര്‍ട്ട്‌ഫോണുകളുടെയും ആപ്ലിക്കേഷനുകളുടെയും ആവിര്‍ഭാവമാണ്‌ ഫേസ്‌ബുക്കിന്‌ തിരിച്ചടിയായത്‌. മികച്ച സ്‌മാര്‍ട്ട്‌ഫോണ്‍ പതിപ്പിറക്കാനും ഉപയോക്‌താക്കളെ ആകര്‍ഷിക്കാനായി 80 ശതമാനത്തോളം തുക അധികം ചെലവിട്ട്‌ സൈറ്റ്‌ പുതുക്കാനുമുള്ള ശ്രമത്തിലാണ്‌ ഫേസ്‌ബുക്ക്‌ അധികൃതരിപ്പോള്‍.